മാവേലിക്കര: കേരളം തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തിനിൽക്കുമ്പോൾ ബാറുകളുടെ പ്രവർത്തനസമയം നീട്ടി മദ്യവിപത്തിന് സർക്കാർ ബോധപൂർവം പിന്തുണ നൽകുകയാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.
ബാറുകളുടെ സമയം ഏകീകരിക്കണമെന്ന ബാറുടമകൾ ഉന്നയിച്ച ആവശ്യം ശരവേഗത്തിലാണ് സർക്കാർ നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പ് അവസരത്തിൽ എടുത്ത ഇത്തരമൊരു തീരുമാനം ദുരൂഹതയുണർത്തുന്നു. ടൂറിസം കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയതുപോലും ബാറുകളെ സഹായിക്കാനാണ്. അതോടൊപ്പം, ഇടതുമുന്നണിയിൽ അറിയിക്കാതെയും മന്ത്രിസഭായോഗത്തിൽ ആലോചിക്കാതെയും എടുത്ത തീരുമാനമെന്ന് ആക്ഷേപം ഇപ്പോൾത്തന്നെ ഉയർന്നിട്ടുണ്ട്.
മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന ഇടതുസർക്കാർ സാധ്യമായ വഴികളിലൂടെയെല്ലാം മദ്യവിപത്തിനെ പ്രോത്സാഹിപ്പിക്കുന്നു. മദ്യവ്യാപനം കേരളത്തിന്റെ സാമൂഹ്യസുസ്ഥിതിയെ ദോഷകരമായി ബാധിക്കും.
ബാറുകളുടെ പുതുക്കിയ സമയക്രമീകരണം സാമൂഹിക അസ്വസ്ഥതകൾക്കെല്ലാം വഴിമരുന്നാകും. ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കാനുള്ള സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.